Skip to content
1 min read

2025 നവംബർ 1 - സന്നദ്ധപ്രവർത്തക കൂട്ടായ്മയും ഫൗണ്ടേഷൻ്റെ മൂന്നാം വാർഷികവും

2025 നവംബർ 1 - സന്നദ്ധപ്രവർത്തക കൂട്ടായ്മയും ഫൗണ്ടേഷൻ്റെ മൂന്നാം വാർഷികവും

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ മൂന്നാം വാർഷികവും ഫൗണ്ടേഷൻ്റെ നിലവിലെ പദ്ധതികളായ ഗ്രന്ഥപ്പുര, ഓളം, സമം എന്നിവയോടു സഹകരിക്കുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയും 2025 നവംബർ 1 നു കോഴിക്കോട് വെള്ളിമാടുകുന്നിൽ സോയിൽ സ്റ്റോറീസിൽ വെച്ചു നടന്നു.

അമ്പതോളം സന്നദ്ധപ്രവർത്തകരും, ഫൗണ്ടേഷൻ പ്രവർത്തകരും, ഫൗണ്ടേഷൻ്റെ അഭ്യുദയകാംഷികളും അടക്കം ഏതാണ്ട് എഴുപതോളം പേരാണ് കൂട്ടായ്മയിൽ ആദിയോടന്തം സംബന്ധിച്ചത്.

ആമുഖം

ഓളം ഓൺലൈൻ നിഘണ്ടു അതിൻ്റെ പ്രവർത്തനം തുടങ്ങി 15 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള പരിപാടികൾ ആലോചിച്ചപ്പോഴാണ്, അത് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളോടു സഹകരിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ഒരു കൂട്ടായ്മയാക്കി മാറ്റാൻ തീരുമാനിച്ചത്. കാരണം ദീർഘവർഷങ്ങളായി അത്തരം ഒരു കൂടിച്ചേരലിനായി സന്നദ്ധപ്രവർത്തക സമൂഹം ആവശ്യപ്പെടുന്നുണ്ടായിരുന്നു. പരിപാടിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ഒക്ടോബർ ആദ്യം തന്നെ തുടങ്ങി.

പരിപാടി നടത്താനുള്ള സ്ഥലം ശരിയാക്കുകയായിരുന്നു ആദ്യം വേണ്ടത്. അതിനു സോയിൽ സ്റ്റോറീസ് ഉപയോഗപ്പെടുത്താം എന്നു നിർദ്ദേശിച്ചത് കൈലാഷാണ്. കൈലാഷ് കോഴിക്കോടുകാരൻ ആയതിനാൽ ഇക്കാര്യങ്ങൾ അറിയാമെന്നത് കാര്യങ്ങൾ എളുപ്പമാക്കി.

മുന്നൊരുക്കങ്ങൾ

പക്ഷെ ഞങ്ങൾ മൂന്നു പേരും ബാംഗ്ലൂരിൽ ആയതിനാൽ പരിപാടി നടക്കുന്ന കോഴിക്കോട്ടെ കാര്യങ്ങൾ നടത്താൻ അവിടെ ആരെങ്കിലും ഒക്കെ വേണമായിരുന്നു. അതിനു സന്നദ്ധത അറിയിച്ച് മുൻപോട്ട് വന്നത് ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകയും മാതൃഭൂമി പത്രപ്രവർത്തകയും ആയ അഖില പ്രിയദർശിനി ആണ്. അഖിലയ്ക്കു പുറമെ സോയിൽ സ്റ്റോറീസ് അടക്കം കോഴിക്കോട് നഗരത്തിലെ പല പ്രമുഖകെട്ടിടങ്ങളും ഡിസൈൻ ചെയ്ത അശ്വിനും പലവിധത്തിൽ ഈ കൂട്ടായമയുടെ മുന്നൊരക്കത്തിൽ ഞങ്ങളെ സഹായിച്ചു.

ആദ്യം കോഴിക്കോട്ടെ പ്രമുഖരെയൊക്കെ പരിപാടിക്കുവിളിക്കണം എന്നു ആലോചിച്ചിക്കുകയും അഖില ഇതിനു വേണ്ടി കുറെ അടിസ്ഥാനപണികൾ ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ കുറെ പ്രമുഖർ വന്നാൽ പരിപാടിയുടെ പ്രധാന ഉദ്ദേശം നടക്കില്ല എന്ന് ബോദ്ധ്യപ്പെട്ടതോടെ അത് ഉപേക്ഷിച്ചു. അവിടം തൊട്ട് സന്നദ്ധപ്രവർത്തകർക്കു പ്രാധാന്യം കിട്ടുന്ന കാര്യപരിപാടികൾ മാത്രമാണ് അലോചിച്ചത്.

ഗ്രന്ഥപ്പുര പദ്ധതിയോട് ദീർഘവർഷങ്ങളായി ചേർന്നു പ്രവർത്തിക്കുകയും പദ്ധതികളുടെ അമ്പാസിഡറുമാരായി പ്രവർത്തിക്കുകയും ചെയ്യുന്ന പി.കെ. രാജശേഖരൻ, ബാബു ചെറിയാൻ എന്നിവർ പരിപാടി നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ പങ്കെടുക്കാൻ സമ്മതിച്ചു.

പരിപാടിയുടെ അറിയിപ്പിനായി ഒരു പോസ്റ്റർ ഫൗണ്ടേഷൻ്റെ സന്നദ്ധപ്രവർത്തകനായ സുഗീഷ് സുബ്രഹ്മണ്യം ഉണ്ടാക്കി.

പരിപാടിയുടെ അറിയിപ്പ് വന്നതോടെ നാല്പത്തോളം സന്നദ്ധപ്രവർത്തകർ അതിനായി രജിസ്റ്റർ ചെയ്തു.

പരിപാടിയ്ക്കായി ഞങ്ങൾ മുന്നു പേരും തലേ ദിവസം തന്നെ കോഴിക്കോടെത്തി. അപ്പോഴേക്ക് അഖില പ്രിയദർശിനി മൊമെൻ്റോൾ വാങ്ങുക, ബാനർ അച്ചടിക്കുക, പ്രിൻ്റെടുക്കുക തുടങ്ങി പലവിധ കാര്യങ്ങൾ ചെയ്തു.

കാര്യപരിപാടികൾ

തലേന്ന് രാത്രി തന്നെ കാര്യപരിപാടികളുടെ സൂക്ഷ്മവിവരങ്ങൾ തീർപ്പാക്കിയിരുന്നു. തുടക്കത്തിൽ 3 മണി തൊട്ട് എല്ലാവരേയും ഉൾപ്പെടുത്തി കൊണ്ടുള്ള ഏകദേശം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പൊതുപരിപാടി, അതിനെ തുടർന്ന് അരമണിക്കൂറോളം ചായസത്കാരവും ആളുകളുടെ ഇൻ്ററാക്ഷനും, അതിനെ തുടർന്ന് 5 മണിമുതൽ സന്നദ്ധപ്രവർത്തകരുടെ അൺകോൺഫറൻസ്, തുടർന്ന് അത്താഴത്തൊടെ പിരിയുക എന്നീ വിധത്തിൽ ആണ് ഞങ്ങൾ പരിപാടിയുടെ ഘടന ഉണ്ടാക്കിയത്.

രാവിലെ 11 മണിയോടെ ഞങ്ങൾ സോയിൽ സ്റ്റോറീസിലെത്തി. അപ്പോൾ തന്നെ മറ്റു പലരും എത്തി തുടങ്ങിയിരുന്നു.

പൊതുപരിപാടി

ഉച്ച കഴിഞ്ഞ് 3:30 യോടെ പൊതുപരിപാടി ആരംഭിച്ചു. ഫൗണ്ടേഷൻ്റെ തിരുവനന്തപുരം സെൻ്ററിലെ പ്രവർത്ത്ക ദീപ്തി ആർ. ആണ് ചടങ്ങ് നിയന്ത്രിച്ചത്.

ഗ്രന്ഥപ്പുര സമൂഹത്തിൻ്റെ സന്നദ്ധപ്രവർത്തകരിൽ പ്രധാനിയായ കണ്ണൻ ഷണ്മുഖം എല്ലാവർക്കും സ്വാഗതം പറഞ്ഞു.

അതിനു ശേഷം ഞാൻ ഫൗണ്ടേഷൻ്റെ കഴിഞ്ഞ 3 വർഷത്തെ പ്രവർത്തങ്ങളുടെ ചുരുക്കം അവിടെ അവതരിപ്പിച്ചു. അതിൽ താഴെ പറയുന്ന പോയിൻ്റുകൾ ഉണ്ടായിരുന്നു.

അതിനു ശേഷം, ബാബു ചെറിയാൻ അദ്ധ്യക്ഷപ്രസംഗം നടത്തി.

തുടർന്ന് ഇ.കെ. കുറുപ്പ് നിഘണ്ടു കൂടി ഉൾപ്പെടുത്തിയ ഓളം നിഘണ്ടുവിൻ്റെ പുതുക്കിയ വെബ്ബ്സൈറ്റ് ഇ.കെ. കുറുപ്പും, പി.കെ. രാജശേഖരനും കൂടെ നിർവ്വഹിച്ചു.

തുടർന്ന് കൈലാഷ് നാഥ്, ഓളം നിഘണ്ടു ഇന്നലെ, ഇന്ന്, നാളെ എന്ന പേരിൽ ഒരു ചെറു അവതരണം നടത്തി. അതിൽ താഴെ പറയുന്ന സംഗതികൾ കൈകാര്യം ചെയ്തു.

തുടർന്ന് ഓളത്തിൻ്റെ ഇപ്പോഴത്തെ അപ്ഡേറ്റിനു കാരണക്കാരനായ ഇ.കെ.കുറുപ്പിനെ ബാബു ചെറിയാനും പി.കെ. രാജശേഖരനും കൂടെ പൊന്നാട അണിയിച്ചു ആദരിച്ചു. അദ്ദേഹം മറുപടി പ്രസംഗം നടത്തി.

തുടർന്ന് പി.കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.

അതിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി പദ്ധതി നടക്കാൻ കാരണക്കാരനായ ചിത്താനൈയെ (പ്രൊജക്ട് ഓഫീസർ, തമിഴ് ഡിജിറ്റൽ ലൈബ്രറി) പരിചയപ്പെടുത്തി കൊണ്ട് ജിസ്സോ ജോസ്സ് സംസാരിച്ചു. തുടർന്ന് ബാബു ചെറിയാനും പി.കെ. രാജശേഖരനും കൂടെ ചിത്താനൈയെ പൊന്നാട അണിയിച്ചു ആദരിച്ചു. അതിനെ തുടർന്ന് ചിത്താനൈ ശുദ്ധ തമിഴിൽ നല്ല ഒരു മറുപടി പ്രസംഗം നടത്തി എല്ലാവരേയും കൈയിലെടുത്തു.

പരിപാടിയുടെ പ്രധാനസംഘാടകയായ അഖിലപ്രിയദർശിനി നടത്തിയ കൃതജ്ഞതയോടെ പൊതുപരിപാടി അവസാനിച്ചു.

അതിനെ തുടർന്ന് പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയം തുടങ്ങി. അപ്പോഴേക്ക് ചായയും സ്നാക്സും എത്തി. എല്ലാവരും ചായ ആസ്വദിച്ച് കൊണ്ട് പരിചയം പുതുക്കി, ആശയങ്ങൾ കൈമാറി മുക്കാൽ മണിക്കോറോളം ചിലവഴിച്ചു.

അൺകോൺഫറൻസ്

അതിനു ശെഷം 5:30 യോടെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകിയ അൺകോൺഫറൻസ് ആരംഭിച്ചു. താഴെ പറയുന്നവ ആയിരുന്നു അൺകോൺഫറൻസിൽ കൈകാര്യം ചെയ്ത വിഷയങ്ങൾ.

രാത്രി ഏഴാമുക്കാലോടെ അൺകോൺഫറൻസ് സമാപിച്ചു.

അത്താഴം

അൺകോൺഫറൻസിനു ശേഷം പ്രവർറത്തകർ തമ്മിലുള്ള ആശവിനിമയം തുടർന്നു. 8 മണിയൊടെ അത്താഴമെത്തി. അത്താഴത്തിനു ശേഷം എല്ലാവരും പിരിഞ്ഞു.